ചെന്നൈ: അണ്ണാഡിഎംകെയ്ക്ക് വീണ്ടും തിരിച്ചടി. മുൻ ആരോഗ്യമന്ത്രി സി. വിജയഭാസ്ക്കർ എംഎൽഎ സ്ഥാനം രാജിവച്ചു. സ്പീക്കർക്ക് രാജിക്കത്ത് കൈമാറി.
തമിഴ്നാട്ടിൽ ജോസഫ് വിജയ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം രാജിവയ്ക്കുന്ന അഞ്ചാമത്തെ എംഎൽഎ ആണിത്. പുതുക്കോട്ട ജില്ലയിലെ ശക്തനായ നേതാവാണ് സി വിജയഭാസ്കർ.
ഇത്തവണ വീരാളിമലയിൽ 62,000 വോട്ടിനാണ് വിജയഭാസ്ക്കർ ജയിച്ചത്. രാജി അംഗീകരിച്ചതായി സ്പീക്കർ അറിയിച്ചു. ഇതോടെ നിയമസഭയിൽ എഐഎഡിഎംകെ എംഎൽഎമാരുടെ എണ്ണം 42 ആയി.
കഴിഞ്ഞ ദിവസം നടി ഗൗതമിയും അണ്ണാഡിഎംകെ വിട്ടിരുന്നു. രാഷ്ട്രീയ സൗഹചര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനമെന്നായിരുന്നു പ്രതികരണം. പാർട്ടി ഡെപ്യൂട്ടി സെക്രട്ടറി പദവിയും ഗൗതമി രാജിവെച്ചിരുന്നു. നേരത്തെ ബിജെപിയില്‍ ആയിരുന്നു ഗൗതമി.
കാല് നൂറ്റാണ്ട് കാലത്തെ ബിജെപി ബന്ധം ഉപേക്ഷിച്ച് 2024 ഫെബ്രുവരിയിലാണ് എടപ്പാളി പളനിസ്വാമിയില് നിന്ന് അവര്‍ എഐഡിഎംകെ അംഗത്വം സ്വീകരിച്ചത്. തന്റെ പണം തട്ടിയെടുത്ത സി. അഴകപ്പന്‍ എന്നയാളെ ബിജെപി നേതാക്കള്‍ പിന്തുണച്ചു എന്നാരോപിച്ചാണ് അവര്‍ ബിജെപി വിട്ടത്.